മദീനാസന്ദര്‍ശനം

   സത്യവിശ്വാസിയുടെ ജീവിതാഭിലാഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദീനാ മുനവ്വറ സന്ദര്‍ശനം. സൃഷ്ടികളില്‍ അത്യുത്തമരും നേതാവും നായകരും മാര്‍ഗദര്‍ശിയും ശിപാര്‍ശകരും പ്രപഞ്ചോല്‍പ്പത്തിക്കു കാരണഭൂതരും എല്ലാമെല്ലാമായ മഹാനുഭാവനായ സയ്യിദുനാ റസൂലുല്ലാഹി(സ്വ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ സ്ഥാനമാണ് ഭൂമിയിലെ ഏറ്റവും വിശിഷ്ടസ്ഥലം. മദീനാ ശരീഫില്‍ ചെന്ന് അശ്റഫുല്‍ ഖല്‍ഖ് റസൂല്‍(സ്വ)യെ സന്ദര്‍ശിക്കുന്നതില്‍ അളവറ്റ ശ്രേഷ്ഠതകളും പുണ്യങ്ങളും മഹത്വങ്ങളും ഉണ്ട്. അത് അല്ലാഹുവിനു ചെയ്യുന്ന മുഖ്യമായ ഇബാദത്തുകളില്‍ പെട്ടതാണ്.

മുസ്ലിം ലോക പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായപ്രകാരം അത് വളരെ പ്രതിഫലാര്‍ഹമായ സുന്നത്താണ്. എന്നാല്‍ മാലികി മദ്ഹബിലെ ചില പ്രമുഖ പണ്ഢിതന്മാര്‍ അത് നി ര്‍ബന്ധമാണെന്ന് കൂടി പറഞ്ഞിട്ടുണ്ട്. ഹനഫീ മദ്ഹബിലെ ചില പണ്ഢിതന്മാരുടെ വീക്ഷണപ്രകാരം നിര്‍ബന്ധത്തോട് വളരെ അടുത്ത ബാധ്യതയാണത്.(കൂടുതല്‍ വിവരങ്ങള്‍ക്ക് അല്ലാമാ അഹ്മദുല്‍ ബന്നാ(റ)യുടെ അല്‍ഫത്ഹുല്‍ റബ്ബാനി (13/17) ഇമാം നവവി(റ)യുടെ ഈളാഹ് (പേജ് 487) ഇമാം ഗസ്സാലി(റ)യുടെ ഇഹ്യാ ഉലൂമിദ്ദീന്‍ (1/258) മുതലായ ഗ്രന്ഥങ്ങള്‍ നോക്കുക).

ഒരു സത്യവിശ്വാസിക്ക് ജീവിതത്തില്‍ വിനഷ്ടമായ ഏറ്റവും വലിയ സൌഭാഗ്യം പ്രിയപ്പെട്ട റ സൂലുല്ലാഹി(സ്വ)യെ നേരില്‍ കാണ്‍മാന്‍ സാധിച്ചില്ല എന്നതത്രെ. അതില്‍ ദുഃഖബോധമുള്ള വിശ്വാസി അവിടുന്ന് ഹയാത്തോടെ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടത്തിങ്കല്‍ ചെന്ന് സന്ദ ര്‍ശനം നടത്തി സായൂജ്യമടയുന്നു. ‘എന്നെ എന്റെ വിയോഗാനന്തരം ആരെങ്കിലും സന്ദര്‍ശിച്ചാല്‍ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായി’ എന്ന നബി(സ്വ)യുടെ വചനം ശ്രദ്ധേയമാണ്.

‘എന്റെ ഖബറിടം സന്ദര്‍ശിക്കുന്നവര്‍ക്ക് എന്റെ ശിപാര്‍ശ നിര്‍ബന്ധമായിക്കഴിഞ്ഞു’ എന്ന ഹ ദീസ് സന്ദര്‍ശകരെ ആവേശഭരിതനാക്കുന്നു. ഭൂലോകത്ത് വെച്ച് ഏറ്റവും കൂടുതല്‍ സന്ദര്‍സകരെ സ്വീകരിച്ച തീര്‍ത്ഥാടന കേന്ദ്രം എന്ന ബഹുമതി നിരുപാധികം മഹാനായ മുഹമ്മദ് മുസ് ത്വഫാ(സ്വ)യുടെ ഖബറിടത്തിനുള്ളതാണ്. ലോകത്തിന്റെ ഏതെങ്കിലും ഒരു ദിക്കില്‍ മറ്റാരുടെയെങ്കിലും അന്ത്യവിശ്രമ സങ്കേതങ്ങളില്‍ ഇത്രയും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ചതിന് ചരിത്രത്തില്‍ രേഖയില്ല. മഹാനായ നബി(സ്വ) വിയോഗമടഞ്ഞ അന്നുമുതല്‍ (ക്രി. 632 ജൂണ്‍) ആരംഭിച്ച വിശ്വാസികളുടെ സന്ദര്‍ശനം ഒരുകാലത്തും മുടങ്ങിയതായി ചരിത്രമില്ല. ഓരോ നിമിഷ വും ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും പ്രവാഹമാണവിടെ. തീര്‍ത്ഥാടകരുടെ തിരക്ക് മൂലം മണിക്കൂറകള്‍ ക്യൂ നിന്നെങ്കിലേ ആ പുണ്യസ്ഥാനത്ത് എത്തിച്ചേരാന്‍ പലപ്പോഴും കഴിയുകയുള്ളൂ. അവിടംവരെ ചെന്ന് പ്രിയപ്പെട്ട നേതാവിന്റെ തിരുമുമ്പില്‍ സലാം പറയാന്‍ എന്തെല്ലാം ത്യാഗങ്ങളും സാഹസവുമാണ് സത്യവിശ്വാസികള്‍ പ്രകടിപ്പിച്ചുവരുന്നത്.

ഹജ്ജ് യാത്രമൂലം ലഭ്യമാകുന്ന മഹാസൌഭാഗ്യമാണ് മദീനാ സന്ദര്‍ശനം. ‘ഒരാള്‍ ഹജ്ജ് ചെയ്യാനെത്തിയിട്ട് എന്നെ സന്ദര്‍ശിക്കാതെ പോയാല്‍ അവന്‍ എന്നോട് പിണങ്ങിയവനാണെന്ന്’ ഹദീസില്‍ വന്നിട്ടുണ്ട്. ഹജ്ജ് കാലങ്ങളിലല്ലാതെയും നബി(സ്വ)യെ സിയാറത്ത് സന്ദര്‍ഭം ലഭിക്കുമ്പോഴെല്ലാം വര്‍ധിപ്പിക്കല്‍ സുന്നത്തുണ്ട്. മദീനാസന്ദര്‍ശനം വഴി വിവിധ ഉദ്ദേശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. റസൂല്‍(സ്വ)യുടെ പുണ്യശരീരം മറവുചെയ്യപ്പെട്ട ഖബറിടം സന്ദര്‍ശിക്കുക, തിരുനബിയുടെ വിശുദ്ധ പള്ളിയില്‍ വെച്ച് നിസ്കാരം നിര്‍വഹിക്കുക, നബി(സ്വ) ഹറാമാക്കിയ മദീനാ നഗരവും ചരിത്രസ്ഥാനങ്ങളും ചെന്നുകാണുക തുടങ്ങി പല ലക്ഷ്യങ്ങളും മദീനാ യാത്രയിലൂടെ ലഭിക്കുന്നു.

മദീനായാത്ര പുറപ്പെടുമ്പോള്‍ നബി(സ്വ)യുടെ സിയാറത്ത് കരുതുന്നതോടൊപ്പം അവിടു ത്തെ പള്ളിയില്‍ വെച്ചുള്ള നിസ്കാരവും കരുതല്‍ സുന്നത്താണ്. ഹജ്ജിന് മുന്‍കൂട്ടി മക്കയിലെത്തുന്നവര്‍ക്ക് സമയസൌകര്യങ്ങള്‍ ലഭിക്കുമെങ്കില്‍ ഹജ്ജിനുമുമ്പ് സിയാറത്ത് നടത്തുന്നതാണുത്തമം. അല്ലാത്തവര്‍ക്ക് ഹജ്ജിനു ശേഷമാകാം. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുമ്പായാലും പിമ്പായാലും മദീനാമുനവ്വറ സന്ദര്‍ശിക്കാതെ തിരിച്ചുവരല്‍ അനുയോജ്യമല്ല.